പണ്ഡിതന്മാരായ വായനക്കാരെ സംതൄപ്തരാക്കുന്ന ഒരു സാഹിത്യ ചരിത്രഗ്രന്ഥമല്ല ‘കൈരളിയുടെ കഥ.’ കേരള സാഹിത്യചരിത്രത്തെ അധികരിച്ച് നൂതനമായ ഉപജ്ഞാനങ്ങൾ ഒന്നുംതന്നെ ഈ കൄതി പ്രകാശിപ്പിക്കുന്നില്ല. സ്വന്തം ഭാഷയുടെയും സാഹിത്യത്തിന്‍റെയും ഇന്നുവരെയുള്ള വളർച്ചയെക്കുറിച്ച് ഒരു ഏകദേശജ്ഞാനം അധികം ക്ലേശം സഹിക്കാതെ ലഭിക്കണമെന്ന് ആഗ്രഹിക്കാവുന്ന സാധാരണക്കാരായ കേരളീയർക്കുവേണ്ടിയാണ് ഈ പുസ്തകം എഴുതാൻ ഞാൻ ഉദ്യമിച്ചത്. സുപ്രധാനങ്ങളായ കൄതികളെയും ശ്രദ്ധേയരായ സാഹിത്യകാരന്മാരെയും മാത്രമേ ഈ ലഘുചരിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളു. ഗവേഷണകുതുകികൾ ഇഷ്ടപ്പെടുന്നതും പൊതുപ്പന്തിയിലുള്ള ജനങ്ങൾക്കു രുചിക്കാത്തതുമായ വിഷയങ്ങൾ—പ്രാചീനഗ്രന്ഥങ്ങളുടെ കാലകർത്തൄത്വങ്ങളെപ്പറ്റിയുള്ള വിവാദഗ്രസ്തമായ വസ്തുതകൾ— മനഃപൂർവം ഉപേക്ഷിച്ചിരിക്കുന്നു. മുഖ്യഗ്രന്ഥങ്ങളുടെ ഭാവരൂപങ്ങൾ ചൂണ്ടിക്കാണിച്ച് അവയുടെ കർത്താക്കന്മാർ മലയാളസാഹിത്യത്തിനു കൈവരുത്തിയ നേട്ടങ്ങൾ സംക്ഷേപിച്ചു പ്രദർശിപ്പിക്കുക, അതിലുമേറെ, നമ്മുടെ സാഹിത്യത്തിൽ ഓരോ കാലത്തും ഉണ്ടായിട്ടുള്ള പരിവർത്തനങ്ങളെ പ്രാധാന്യേന വിവരിക്കുക—ഇത്രയുമാണ് ഈ കൄതിയിലൂടെ സാധിച്ചിട്ടുള്ളത്. പല പല ഗ്രന്ഥങ്ങളിലെ ഒട്ടധികം ഭാഗങ്ങൾ ഉദ്ധരിച്ചുചേർത്ത് പ്രമുഖമായ ചരിത്രപ്രവാഹത്തിൽനിന്ന് വായനക്കാരന്‍റെ ശ്രദ്ധയെ വ്യതിചലിപ്പിച്ചുകൂടെന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്. നിർദ്ദിഷ്ടകൄതികളിൽ അയാൾ നേരിട്ടു പ്രവേശിച്ച്, സ്വയം അനുഭവിച്ചു കൊള്ളട്ടെ ആ സമ്പത്തുകൾ. അതിനുവേണ്ട പ്രേരണയും പ്രാഥമികജ്ഞാനവും പ്രദാനം ചെയ്യുന്ന ഒരു പ്രാരംഭകൄതിയായി വേണം ‘കൈരളിയുടെ കഥ’യെ പരിഗണിക്കേണ്ടത്.